Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍. ജഗദീശന്റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 126 പന്തില്‍ ഒമ്പതു ഫോറും അഞ്ചു സിക്സറും ഉൾപ്പെടെ 139 റണ്‍സെടുത്ത ജഗദീശനാണ് ടോപ് സ്കോറർ.
എസ്.ആര്. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണനും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ടീമിൽ ഇടംപിടിച്ചത്.
Sports
ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ നിരാശപ്പെടുത്തി ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. ട്വൻി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി കളിക്കാനിറങ്ങിയ ഗിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ 12 പന്തിൽ 11 റണ്‍സെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഗോവ 33.3 ഓവറിൽ 211 റണ്‍സിന് പുറത്തായിരുന്നു. മത്സരത്തിൽ പഞ്ചാബ് ജയിച്ചു.
ഹിമാചൽപ്രദേശിനെതിരേ മുംബൈക്കായി ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യർ വെടിക്കെട്ട് അർധസെഞ്ചുറിയുമായി പരിക്കിൽനിന്ന് മുക്തനായശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി.
കനത്ത മൂടൽമഞ്ഞുമൂലം 33 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഹിമാചലിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ 33 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 299 റണ്‍സടിച്ചപ്പോൾ 53 പന്തിൽ 82 റണ്‍സടിച്ചാണ് മുംബൈയുടെ നായകൻ കൂടിയായ ശ്രേസയ് തിളങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ മുംബൈ ഏഴ് റണ്‍സ് ജയം നേടി.
ഇന്ത്യൻ ട്വന്റി20 ടീം നായകനായ സൂര്യകുമാർ യാദവ് 18 പന്തിൽ 24 റണ്‍സെടുത്ത് മടങ്ങി. ദേശീയ ടീമിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്താനായില്ല.
മറ്റ് മത്സരങ്ങളിൽ മണിപ്പുരിനെ ആറ് വിക്കറ്റിന് ബിഹാറും ത്രിപുരയെ 54 റണ്‍സിന് തമിഴ്നാടും രാജസ്ഥാനെ 150 റണ്‍സിന് കർണാടകയും പരാജയപ്പെടുത്തി. മധ്യപ്രദേശിനെതിരേ ജാർഖണ്ഡ് രണ്ട് വിക്കറ്റ് ജയം നേടി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ പുതുച്ചേരിക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായി.
ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും.
ക്യാപ്റ്റൻ ഷർദൂൾ ഠാക്കൂർ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് ദേശീയ ടീമിന്റെ വൈസ്ക്യാപ്റ്റൻ കൂടിയായ ശ്രേയസ് മുംബൈയുടെ നായകനാകുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയൻ പരന്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് ജയ്പൂർ വിദ്യാലയ സ്റ്റേഡിയത്തിൽ കഠിന പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്തശേഷമാണ് മുംബൈക്കൊപ്പം ചേരുന്നത്.
വിജയ്ഹസാരെ ട്രോഫിക്ക് ശേഷം ന്യൂസിലൻഡിനെതിരായ ഏകദിന ഹോം മത്സരത്തിലാണ് താരം കളിക്കുക.
Sports
ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനായി ഫുഡ് പോയിസണിനെത്തുടര്ന്ന് ശുഭ്മാന്‍ ഗില്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ അര്‍ഷദീപ് സിംഗിന്റെ മിന്നും ബൗളിംഗ്.
34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപിന്റെ ബൗളിംഗിലൂടെ പഞ്ചാബ് എതിരാളികളായ സിക്കിമിനെ 22.2 ഓവറില്‍ 75നു പുറത്താക്കി. തുടര്‍ന്ന് 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഋഷഭ് പന്ത് അര്‍ധസെഞ്ചുറി (37 പന്തില്‍ 67 നോട്ടൗട്ട്) നേടിയ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡല്‍ഹി എട്ട് വിക്കറ്റിന് സര്‍വീസസിനെ പരാജയപ്പെടുത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 311 റണ്‍സെടുത്തു. കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്‍ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Sports
ജയ്പുര്‍: ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വിജയ് ഹസാരെ ട്രോഫിക്കായി ഇന്നു കളത്തില്‍ ഇറങ്ങും. സിക്കിമിന് എതിരായ പഞ്ചാബിന്റെ മത്സരത്തിലാണ് ഗില്‍ കളിക്കുക. ഗാലറി ഇല്ലാത്ത ജയ്പുരിയ വിദ്യാലയ ഗ്രൗണ്ടിലാണ് മത്സരം. അതുകൊണ്ടുതന്നെ കാണികള്‍ ഇല്ലാത്ത മത്സരമാണിത്.
മുംബൈക്കായി രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ഡല്‍ഹിക്കായി വിരാട് കോഹ്ലി തുടങ്ങിയ ഇന്ത്യന്‍ ദേശീയ ടീമിലെ മുന്‍നിര താരങ്ങള്‍ ഇതിനോടകം വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ഇറങ്ങി. എലൈറ്റ് സിയിൽ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. പഞ്ചാബാണ് (12) രണ്ടാമത്.
കേരളം x ജാര്‍ഖണ്ഡ്
വിജയ് ഹസാരെ എലൈറ്റ് ഗ്രൂപ്പ് എയില്‍ കേരളം ഇന്നു ജാര്‍ഖണ്ഡിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മധ്യപ്രദേശ്, കര്‍ണാടക ടീമുകള്‍ നാല് ജയത്തോടെ 16 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ജാര്‍ഖണ്ഡിനു (12 പോയിന്റ്) പിന്നില്‍ നാലാം സ്ഥാനത്താണ് കേരളം (8).
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ്‍ ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില്‍ 119 റണ്‍സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില്‍ 86 റൺസെടുത്തു.
ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായി.
തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
അതേസമയം, വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്റെ തുടക്കവും തകർച്ചയോടെയാണ്. 59 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാലിന് 80 റൺസെന്ന നിലയിലാണ് കേരളം.
21 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. രോഹൻ എസ്. കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് (നാല്), അങ്കിത് ശർമ (14), ബാബാ അപരാജിത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
മധ്യപ്രദേശിനു വേണ്ടി സാരാൻഷ് ജെയിൻ രണ്ടും ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മൊഹാലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025-26 സീസണില്‍ പഞ്ചാബിനായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ വരുന്ന മത്സരങ്ങളില്‍ കളിക്കുമെന്നു സൂചന.
ഗ്രൂപ്പ് ലീഗ് ഫിക്സ്ചറില്‍ സിക്കിം, ഗോവ ടീമുകള്‍ക്ക് എതിരേ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുമെന്നാണ് വിവരം. പഞ്ചാബിന്റെ മൂന്നും നാലും മത്സരങ്ങളില്‍ ഗില്‍ കളിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ജനുവരി മൂന്ന്, ആറ് തീയതികളില്‍ മാത്രമായിരിക്കും ഗില്‍ പഞ്ചാബിനൊപ്പം ഇറങ്ങുക.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് എട്ട് പോയിന്റുണ്ട്. ഇത്രയും പോയിന്റുമായി മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മുംബൈക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോഹ് ലിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ലോകകപ്പ് ട്വന്റി-20 ടീമില്‍നിന്ന് പുറത്തായിരുന്നു. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം.
ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനായി ആദ്യ മത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സ് നേടിയ 14കാരനായ സൂര്യവംശി, ഇന്നലെ ടീമിന്റെ രണ്ടാം പോരാട്ടത്തില്‍ ഇറങ്ങിയില്ല.
കുട്ടികളുടെ മികവിനെ അംഗീകരിക്കാന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് സ്വീകരിക്കാനായി ഡല്ഹിയിലെത്തിയതിനാല് ഇന്നലെ ബിഹാറിന്റെ രണ്ടാം മത്സരത്തില്‍നിന്ന് വൈഭവ് സൂര്യവംശി വിട്ടുനിന്നു. ഡിസംബര്‍ 25നാണ് വിര് ബാല ദിവസമായി കേന്ദ്രം ആചരിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതടക്കമുള്ള നിരവധി റിക്കാര്‍ഡുകള്‍ വൈഭവ് ഈ വര്‍ഷം നേടി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കർണാടക വിജയിച്ചത്.
കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ കർണാടക മറികടന്നു. ദേവ്ദത്ത് പടിക്കലിന്റെയും കരുൺ നായരുടെയും സെഞ്ചുറികളുടെ മികവിലാണ് കർണാടക മികച്ച വിജയം സ്വന്തമാക്കിയത്.
130 റൺസെടുത്ത കരുൺ നായരാണ് കർണാടകയുടെ ടോപ്സ്കോറർ. 130 പന്തിൽ 14 ബൗണ്ടറി അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്സ്. ദേവ്ദത്ത് പടിക്കൽ 124 റൺസെടുത്തു. 12 ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തു.
സ്മരൻ രവിചന്ദ്രൻ 25 റൺസ് സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 284 റണ്‍സെടുത്തു. ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്റെ ബാറ്റിൽനിന്നും പിറന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.
കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 285 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സെടുത്തു.
കേരളത്തിനായി ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്റെ ബാറ്റിൽനിന്നും പിറന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.
കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് നേടി. ദേവദത്ത് പടിക്കൽ (77), കരുണ്‍ നായർ (58) എന്നിവരാണ് ക്രീസിൽ.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ് കളിച്ചിരുന്നില്ല.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ബാബാ അപരാജിതും ഒരു റണ്ണുമായി അഖിൽ സ്കറിയയുമാണ് ക്രീസിൽ.
രോഹന് കുന്നുമ്മൽ (12), അഭിഷേക് ജെ. നായർ (ഏഴ്), അഹമ്മദ് ഇമ്രാൻ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടിയാണ് മൂന്നുവിക്കറ്റും നേടിയത്.
Sports
ബിസിസിഐ കണ്ണുരുട്ടി, വിണ്ണിലായിരുന്ന സൂപ്പര്‍ താരങ്ങള്‍ മണ്ണിലിറങ്ങി... ആഭ്യന്തരം കളിക്കാതെ ദേശീയ ടീമില്‍ തുടരാമെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയ ചിന്താഗതി പൂര്‍ണമായി പൊളിച്ചെഴുതിയ വര്‍ഷമാണ് 2025. അതുകൊണ്ടുതന്നെ, ഈ കലണ്ടര്‍വര്‍ഷത്തെ അവസാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെയ്ക്ക് സമീപ കാലത്തെങ്ങുമില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ തിളക്കമുണ്ട്.
50 ഓവര്‍ ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയുടെ 2025-26 സീസണിനു നാളെ തുടക്കം കുറിക്കും. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിങ്ങനെ വൈഭവ് സൂര്യവംശിവരെ നീളുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും.
പതിറ്റാണ്ടിനുശേഷം രോ-കോ
ഇന്ത്യന്‍ ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടക്കിവാണവരാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് നേട്ടത്തോടെ ഇരുവരും ആ ഫോര്മാറ്റില്നിന്നു വിരമിച്ചു. 2024-25 ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത്, കോഹ്ലി എന്നിവരുടെ ടെസ്റ്റ് ഫോം ചോദ്യം ചെയ്യപ്പെട്ടു. അതോടെ, ബിസിസിഐ ഇരുവര്‍ക്കും അന്ത്യശാസന നല്കി. ആഭ്യന്തര ടെസ്റ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി കളിക്കണം. അങ്ങനെ 12 വര്‍ഷത്തിനുശേഷം കോഹ്ലി ഡല്‍ഹിക്കായും 10 വര്‍ഷത്തിനുശേഷം രോഹിത് മുംബൈക്കായും രഞ്ജി കളിച്ചു. എന്നാല്‍, 2025 ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ഇരുവരും ടെസ്റ്റിനോട് വിടപറഞ്ഞു.
ആദ്യം കോഹ്ലി, പിന്നെ രോഹിത്
15 വര്‍ഷത്തിനുശേഷമാണ് കോഹ്ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നത്. 2010നുശേഷം കോഹ്ലി ഈ ടൂര്‍ണമെന്റ് കളിച്ചിട്ടില്ല. ഡല്‍ഹിയുടെ ആദ്യ മൂന്നു മത്സരങ്ങളില്‍ കോഹ്ലി കളിക്കും. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമില്‍ ഹര്‍ഷിത് റാണ, ഇഷാന്ത് ശര്‍മ തുടങ്ങിയവരുമുണ്ട്.
ഏഴ് വര്‍ഷത്തിനുശേഷമാണ് രോഹിത് വിജയ് ഹസാരെ കളിക്കുന്നത്. 2018 സെമിയില്‍ ഹൈദരാബാദിന് എതിരേയായിരുന്നു രോഹിത്തിന്റെ അവസാന മത്സരം. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത് കളിക്കും. ആദ്യം പ്രഖ്യാപിച്ച ടീമില്‍ രോഹിത് ഇല്ലായിരുന്നു.
ഷാര്‍ദുള്‍ ഠാക്കൂര്‍ നയിക്കുന്ന മുംബൈയ്ക്കൊപ്പം സര്‍ഫറാസ് ഖാനുമുണ്ട്. നിലവിലെ ടീമില്‍ ഇല്ലെങ്കിലും യശസ്വി ജയ്സ്വാളും മുംബൈക്കായി ഈ സീസണില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗില്‍, അഭിഷേക്, സഞ്ജു
2026 ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പഞ്ചാബിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലുണ്ട്. ഗില്ലിനൊപ്പം അഭിഷേക് ശര്‍മ, അര്‍ഷദീപ് സിംഗ് തുടങ്ങിയ വമ്പന്മാരും പഞ്ചാബിനു കരുത്തേകും.
ട്വന്റി-20 ലോകകപ്പിനുള്ള സഞ്ജു സാംസണ് കേരളത്തിന്റെ വിജയ് ഹസാരെ സംഘത്തിലുണ്ട്. ലോകകപ്പ് ട്വന്റി-20 ടീമില്‍ ഇടംലഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ സംഘത്തിലുള്‍പ്പെട്ടു. സഞ്ജുവിനെ ട്വന്റി-20 ഓപ്പണറാക്കണമെന്ന് ടീം മാനേജ്മെന്റില്‍ ആവശ്യമുന്നയിച്ച ഹാര്‍ദിക് പാണ്ഡ്യയും ബറോഡയ്ക്കൊപ്പമുണ്ട്.
രാഹുല്‍, ഷമി, വൈഭവ്
വിജയ് ഹസാരെയില്‍ നിലവിലെ ചാമ്പ്യന്മാരായ കര്‍ണായകയെ നയിക്കുന്നത് മായങ്ക് അഗര്‍വാളാണ്. കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കര്‍ണാടക ടീമിലുണ്ട്. 14കാരനായ വെടിക്കെട്ടുകാരന് വൈഭവ് സൂര്യവംശി ബിഹാറിനായും ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കാത്തിരിക്കുന്ന മുഹമ്മദ് ഷമി ബംഗാളിനായും കളിക്കും.
ഇഷാന് കിഷന് (ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (മഹാരാഷ്ട്ര ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി (ആന്ധ്ര ക്യാപ്റ്റന്‍), രവി ബിഷ്ണോയ് (ഗുജറാത്ത്), റിങ്കു സിംഗ്, ധ്രുവ് ജുറെല്‍ (ഉത്തര്‍പ്രദേശ്), സായ് സുദര്ശന് (തമിഴ്നാട്) തുടങ്ങിയ മുന്‍നിര താരങ്ങളും ഇത്തവണത്തെ വിജയ് ഹസാരെയ്ക്കുണ്ട്.
2027 ലോകകപ്പ് ലക്ഷ്യം
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര, ഐസിസി 2027 ഏകദിന ലോകകപ്പ് ടീമുകളില്‍ ഇടംനേടുകയാണ് ഏവരുടെയും ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കരുണ്‍ നായര്‍ ഒമ്പതു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയതുള്പ്പെടെയുള്ള പ്രചോദനം മുന്നിലുണ്ട്. ബിസിസിഐയുടെ കരാറില്‍നിന്ന് 2023ല്‍ പുറത്താക്കപ്പെട്ട ശ്രേയസ് അയ്യര്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഏകദിന ടീമിലും ഇഷാന് കിഷന് 2026 ഐസിസി ട്വന്റി-20 ടീമിലും ഉള്‍പ്പെട്ടതും ആഭ്യന്തര ക്രിക്കറ്റിലെ മികവിനെത്തുടര്ന്നാണെന്നതും ശ്രദ്ധേയം.
Sports
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ രോഹന് കുന്നുമ്മല്‍ നയിക്കും.
19 അംഗ ടീമില്‍ സഞ്ജു സാംസണ് ഉള്‍പ്പെട്ടിട്ടുണ്ട്. 24 മുതല്‍ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. എ ഗ്രൂപ്പിലാണ് കേരളം. അമയ് ഖുറേസിയ പരിശീലകന്.
ടീം: രോഹന് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന് (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്, സല്മാന് നിസാര്‍, അഭിഷേക് ജെ. നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്കറിയ, വി. അഭിജിത്ത് പ്രവീണ്‍, ബിജു നാരായണന്, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂര്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, അഭിഷേക് പി. നായര്‍, എന്‍. എം. ഷറഫുദ്ദീന്, ഏദന്‍ ആപ്പിള്‍ ടോം.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്ക് മടങ്ങി.
24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്ലിയായിരുന്നു.